2011, മേയ് 2, തിങ്കളാഴ്‌ച

വികസന ഫോറത്തിന്റെ പ്രത്യാശകള്‍


വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.
ടി മുഹമ്മദ്‌ വേളം